മറുവശം
ഞാൻ ജനലരികിലെ സീറ്റിലിരുന്ന് പുറത്തേക്ക് നോക്കി. കൊച്ചിയുടെ തിരക്കേറിയ തെരുവുകളിൽ KSRTC ബസ് മെല്ലെ മുന്നോട്ട് നീങ്ങുകയായിരുന്നു. ലക്ഷ്യം തിരുവനന്തപുരമാണ്. മനസ്സിൽ അസ്വസ്ഥതയുടെ ഒരു നേരിയ മൂടൽ. അപ്പോഴാണ് അടുത്ത സീറ്റിലിരിക്കുന്ന വൃത്തനെ ഞാൻ ശ്രദ്ധിച്ചത്. ആഴത്തിൽ പതിഞ്ഞ ചുളിവുകൾ, ക്ഷീണം തളംകെട്ടിയ കണ്ണുകൾ, എല്ലുകൾ തെളിഞ്ഞ കൈകൾ... അദ്ദേഹത്തിൻ്റെ രൂപം തന്നെ ഒരു ദുരിതകഥ പറയുന്നതുപോലെ തോന്നി. വളരെ സാധാരണക്കാരൻ, പക്ഷേ എന്തോ ഒരു ഭാരം അദ്ദേഹത്തെ അലട്ടുന്നുണ്ടെന്ന് തോന്നി.
യാത്രക്കിടയിൽ ഞങ്ങൾ പതിയെ സംസാരിച്ചു തുടങ്ങി. അദ്ദേഹത്തിൻ്റെ പേര് വേലായുധൻ എന്നായിരുന്നു. പതിഞ്ഞ സ്വരത്തിൽ അദ്ദേഹം തൻ്റെ ജീവിതം പറഞ്ഞുതുടങ്ങി. ഓരോ വാക്കും എന്റെ ഹൃദയത്തെ പിടിച്ചുലയ്ക്കുന്നതായിരുന്നു. ചെറുപ്പത്തിൽ തന്നെ അച്ഛൻ മരിച്ചു. ദാരിദ്ര്യം നിറഞ്ഞ ബാല്യമായിരുന്നു അദ്ദേഹത്തിന്റേത്. പഠിക്കാൻ കഴിഞ്ഞില്ല, ചെറുപ്പത്തിൽ തന്നെ കൂലിപ്പണിക്ക് പോകേണ്ടിവന്നു.
യൗവനത്തിൽ ഒരു നല്ല ജീവിതം സ്വപ്നം കണ്ട് വിവാഹം കഴിച്ചു. ഭാര്യയും ഒരു മകനുമുണ്ടായിരുന്നു. വളരെ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിച്ചുപോയ ഒരു കുടുംബം. സന്തോഷം അധികകാലം നീണ്ടുനിന്നില്ല. അദ്ദേഹത്തിൻ്റെ മകന് മാരകമായ രോഗം പിടിപെട്ടു. ഉള്ളതെല്ലാം വിറ്റ് വർഷങ്ങളോളം ചികിത്സ നടത്തിയെങ്കിലും മകനെ രക്ഷിക്കാനായില്ല. ആ ദുഃഖം അദ്ദേഹത്തെ തളർത്തി. അവിടേയും തീർന്നില്ല അയാളും ഭാര്യയും ഒറ്റക്ക് ഒറ്റക്ക് പ്രതീക്ഷകൾ വറ്റി ജീവിച്ചുപോകെ പിന്നീട് ഭാര്യയും രോഗബാധിതയായി മരിച്ചു. ഒറ്റയ്ക്ക്, ലോകം തന്നെ ശൂന്യമായ ഒരവസ്ഥയിലായി അദ്ദേഹം.
അദ്ദേഹം തുടർന്നു, "മോനെ, എൻ്റെ ജീവിതം ഒരു ദുസ്വപ്നം പോലെയാണ്. സ്നേഹിച്ചവരെല്ലാം എന്നെ വിട്ടുപോയി. ഇപ്പോൾ ആരുമില്ല. ഒരത്താണിയില്ലാത്ത ഒരാളെപ്പോലെ ഞാൻ ജീവിക്കുന്നു." അദ്ദേഹത്തിൻ്റെ വാക്കുകളിൽ നിസ്സഹായതയും വേദനയും നിറഞ്ഞുനിന്നിരുന്നു. തിരുവനന്തപുരത്ത് ഒരു ബന്ധുവിൻ്റെ അടുത്തേക്ക് പോവുകയായിരുന്നു അദ്ദേഹം, ചെറിയ ഏതോ കടയിൽ ഒരു ജോലി നോക്കി എങ്ങനെയെങ്കിലും ഒരു കൂര കണ്ടെത്താമെന്ന പ്രതീക്ഷയിൽ.
ആ യാത്രയിൽ ഉടനീളം ഒരുതരം മൗനം ഞങ്ങളെ വലയം ചെയ്തു. അദ്ദേഹത്തിൻ്റെ ദുഃഖത്തിൽ പങ്കുചേരാൻ വാക്കുകൾ കിട്ടാതെ ഞാൻ വിഷമിച്ചു. ഇടയ്ക്കിടെ അദ്ദേഹം ദൂരേക്ക് കണ്ണുംനട്ട് ഇരുന്നു. ആ കണ്ണുകളിൽ ഒരുപാട് നഷ്ടബോധം ഞാൻ കണ്ടു.
തിരുവനന്തപുരത്ത് എത്തിയപ്പോൾ, ബസ് സ്റ്റാൻഡിൽ ഇറങ്ങി നടക്കുമ്പോൾ ഞാൻ അദ്ദേഹത്തെ ശ്രദ്ധിച്ചു. തളർന്ന കാലുകളോടെ, മുന്നോട്ടുള്ള യാത്രയെക്കുറിച്ച് ഒരുറപ്പുമില്ലാതെ അദ്ദേഹം പതുക്കെ നീങ്ങുകയായിരുന്നു. ആ കാഴ്ച എൻ്റെ ഹൃദയത്തിൽ ഒരു കനത്ത വേദനയായി അവശേഷിച്ചു. ജീവിതം എത്ര ക്രൂരമാകാം എന്ന് ഓർമ്മിപ്പിക്കുന്ന ഒരു സാധാരണക്കാരൻ്റെ ദുരിത കഥയായിരുന്നു വേലായുധൻ്റേത്. ആ ബസ് യാത്ര എൻ്റെ ഓർമ്മകളിൽ എന്നും ഉണ്ടാകും.
🖋️ മണക്കാടൻ
Comments
Post a Comment