മറിയാമ്മ ചേടത്തിയും പിശാചിന്റെ പെട്ടിയും
മറിയാമ്മ ചേടത്തിയും പിശാചിന്റെ പെട്ടിയും പണ്ട്, ദൂരദർശൻ ആന്റിനകൾ വീടിന്റെ മേൽക്കൂരയിൽ തലയുയർത്തി നിന്നിരുന്ന കാലം. അതൊരു വെള്ളിയാഴ്ച്ച ദിവസമായിരുന്നു. മറിയാമ്മച്ചേടത്തിയുടെ വീടിന്റെ തൊട്ടയൽപക്കത്തെ ത്രേസ്യച്ചേടത്തിയുടെ വീട്ടിൽ ഒരു അത്ഭുതം വന്നിറങ്ങി. ഒരു ടിവി. ടിവി വന്ന വിവരമറിഞ്ഞ് ചുറ്റുവട്ടത്തുള്ളവർ മുഴുവൻ ത്രേസ്യച്ചേടത്തിയുടെ വീട്ടിലേക്ക് ഒഴുകി. സന്ധ്യയായാൽ പിന്നെ അവിടെ ഒരു പൂരപ്പറമ്പാണ്. ഊണും ഉറക്കവും എല്ലാം ത്രേസ്യയുടെ തിണ്ണയിൽ തന്നെ. പക്ഷേ, ത്രേസ്യച്ചേടത്തി വെറും ഒരു സാധാരണക്കാരിയല്ലല്ലോ, നല്ല അസ്സൽ 'മൊരട്ടു' സ്വഭാവമാണ്. "എടി പിള്ളേരെ, അവിടെ ചവിട്ടി മെഴുക്കല്ലേ...", "ആ ജനലിൽ നിന്ന് കൈ എടുക്കെടാ..." ത്രേസ്യച്ചേടത്തിയുടെ ശകാരവർഷം സഹിക്കാനാവാതെ നാട്ടുകാർ ഓരോരുത്തരായി കൊഴിഞ്ഞുപോയി. ഒടുവിൽ, ടിവി കാണാൻ ആകെ ബാക്കിയായത് കുറച്ചു പിള്ളേരും, അയൽവക്കകാരിയും ഉറ്റകൂട്ടുകാരിയുമായ നമ്മുടെ മറിയാമ്മച്ചേടത്തിയും മാത്രം. അവർ രണ്ടുപേരും സീരിയലിന്റെ ലോകത്തായിരുന്നു. മരുമകളും അമ്മായിയമ്മയും തമ്മിലുള്ള പോരാട്ടമാണ് പ്രധാന ഐറ്റം. സ്‌ക്രീനിൽ അമ്മായിയമ്മ അലറുമ്പോൾ ഇ...