ആരണ്യകം ഭാഗം 2

ആരണ്യകം  ഭാഗം 2


മരണം തങ്ങൾക്കു മുന്നിലെത്തിയെന്നു മഹിന്ദ്രനും കൂട്ടുകാരും ഉറപ്പിച്ചു. തൊണ്ട വരണ്ടുണങ്ങി. വിറയ്ക്കുന്ന കാലുകളോടെ, കണ്ണുകൾ ഇറുക്കിയടച്ച് അവർ അന്ത്യനിമിഷത്തിനായി കാത്തുനിന്നു.

ഠേ...!! ഠേ...!! ഠേ...!!

കാടിനെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് മൂന്നു വട്ടം വെടിയൊച്ച മുഴങ്ങി.
നിമിഷങ്ങൾ കടന്നുപോയി. ശരീരത്തിൽ വേദനയൊന്നും അനുഭവപ്പെടുന്നില്ലെന്ന് മനസ്സിലായപ്പോൾ മഹിന്ദ്രൻ പതിയെ കണ്ണുതുറന്നു. താൻ മരിച്ചിട്ടില്ല! അവൻ ചുറ്റും നോക്കി. രഘുവും ദാസനും ഭയന്ന് വിറച്ചു നിൽക്കുന്നുണ്ടെങ്കിലും അവർക്കും വെടിയേറ്റിട്ടില്ല. പിന്നെ ആർക്കാണ് വെടിയേറ്റത്?

പെട്ടെന്ന് കാടിനുള്ളിൽ നിന്നും ആരൊക്കെയോ നടക്കുന്ന ശബ്ദം അവർ കേട്ടു. വെടിയൊച്ച കേട്ട ഭാഗത്തേക്ക് മഹിന്ദ്രൻ ചെന്നു നോക്കി.

അതാ, മരങ്ങൾക്കിടയിലൂടെ കുറച്ചുപേർ നടന്നു പോകുന്നു. ഇരുട്ടായതുകൊണ്ട് മുഖം വ്യക്തമല്ല. കൂട്ടത്തിൽ ഒരാൾ സ്ത്രീയാണ്, അവരുടെ കയ്യിലും തോക്കുണ്ട്. മഹിന്ദ്രൻ തന്റെ കാൽച്ചുവട്ടിലേക്ക് നോക്കിയപ്പോൾ ഞെട്ടിപ്പോയി. കുറ്റിക്കാടിനുള്ളിൽ ഒരു പോലീസുകാരൻ വെടിയേറ്റ് മരിച്ചു കിടക്കുന്നു. അയാളെ വലിച്ചിഴച്ച് അവിടെ കൊണ്ടുവന്നാണ് ആ പോലീസുകാരനെ അവർ കൊന്നത്.

അവരിൽ നടുക്കുനിന്നയാൾ പെട്ടെന്ന് തിരിഞ്ഞു നോക്കി. ആ ഇരുട്ടിലും അയാളുടെ തിളങ്ങുന്ന കണ്ണുകൾ മഹിന്ദ്രന് നേരെ പതിഞ്ഞു. ആ നോട്ടത്തിന് ഒരേയൊരു അർത്ഥമേ ഉണ്ടായിരുന്നുള്ളൂ - 

"ഞങ്ങളുടെ ഇര നിങ്ങളല്ല, ഞങ്ങളെ കണ്ടു എന്ന് കരുതി കൊല്ലുകയുമില്ല. പൊയ്ക്കോളൂ..."

അവർ ആരാണ്? 
ഈ കാടും പോലീസുകാരും അവരും തമ്മിൽ എന്താണ് ബന്ധം?
 ഈ കാട് എന്തിനാണ് ഒരു കുരുതിക്കളമായി മാറിയത്? 
ആയിരം ചോദ്യങ്ങൾ മഹിന്ദ്രന്റെയും കൂട്ടുകാരുടെയും മനസ്സിൽ നിറഞ്ഞു.


വസന്തഗിരി കാട് വിശാലമായ ഒരു സാമ്രാജ്യമാണ്. ഒരറ്റത്ത് കേരളം, മറ്റേ അറ്റത്ത് തമിഴ്നാട്, വേറൊരിടത്ത് കർണാടക. മൂന്ന് സംസ്ഥാനങ്ങളെയും തൊട്ടുരുമ്മി നിൽക്കുന്ന ഘോരവനം. കാടിന്റെ അതിർത്തികളിൽ അങ്ങിങ്ങായി ചെറിയ ഗ്രാമങ്ങളുണ്ട്. അങ്ങനെ ഒരു ഗ്രാമമാണ് 'കക്കാടും മേട്'.
സാധാരണക്കാരായ കർഷകരും, കൂലിപ്പണിക്കാരും താമസിക്കുന്ന, അധികം പുറംലോകവുമായി ബന്ധമില്ലാത്ത ഒരു ഗ്രാമം.

ഒരിക്കൽ, മെയിൻ ടൗണിൽ നിന്നും ആ ഗ്രാമത്തിലേക്കുള്ള അവസാനത്തെ ജീപ്പ് കക്കാടും മേട് കവലയിൽ വന്ന് നിന്നു. അതിൽ നിന്നും ഒരു യുവാവ് പുറത്തിറങ്ങി. അവിടെ നിന്നവരൊക്കെ അയാളെ ഒന്ന് ഉറ്റുനോക്കി. കാരണം ആ ഗ്രാമത്തിൽ അങ്ങനെയൊരാളെ കണ്ടുപരിചയമില്ല. നല്ല വസ്ത്രധാരണം, തോളിലൊരു ബാഗ്. നഗരത്തിൽ നിന്നും വരുന്ന ഏതോ ഉദ്യോഗസ്ഥനെപ്പോലെയുണ്ട്.
അയാൾ നേരെ അടുത്തുള്ള ചായക്കടയിലേക്ക് ചെന്നു.

"ഒരു ചായ..."

കടക്കാരൻ ചായ അടിക്കുന്നതിനിടയിൽ യുവാവ് ചോദിച്ചു, "ഇവിടെ ബാലുവിന്റെ... ബാലുരാജിന്റെ വീട് ഏതാണ്?"

കടക്കാരൻ ഒന്ന് ആലോചിച്ച് ചോദിച്ചു, "ഏത്? നമ്മടെ രാജന്റെ മകൻ ബാലുവാണോ?

"അതെ."

"അതിന് ഇവിടെ നിന്നും കുറച്ച് പോകണമല്ലോ... അവിടെ എന്താ കാര്യം?" കടക്കാരന്റെ സ്വരത്തിൽ ചെറിയൊരു സംശയം.

"ഞാൻ ബാലുവിന്റെ കൂടെ കോളേജിൽ പഠിക്കുന്നതാണ്. അവനെ കുറേ ദിവസമായി കോളേജിൽ കണ്ടിട്ട്... അതാ ഒന്ന് വന്ന് അന്വേഷിക്കാമെന്ന് കരുതി."

"ഓ... കോളേജിൽ പഠിക്കുന്നതാണോ..." കടക്കാരന്റെ മുഖത്തെ സംശയം മാറി അവിടെ സ്നേഹം നിറഞ്ഞു. അയാൾ അലമാരയിൽ നിന്നും ചൂടുള്ള രണ്ട് പരിപ്പുവട എടുത്തു കൊടുത്തു.

"ഇതാ കഴിക്കൂ മോനെ... നമ്മടെ നാട്ടിൽ വന്നതല്ലേ, ബാലുവിന്റെ കൂട്ടുകാരനല്ലേ..."

പരിപ്പുവട കഴിക്കുന്നതിനിടയിൽ കടക്കാരൻ നെടുവീർപ്പിട്ടു.
"അവൻ ക്ലാസ്സിൽ ഇപ്പോ വരാറില്ലല്ലേ? ഈ നാട്ടിലല്ലേ മോനെ ജീവിക്കുന്നത്... കോളേജും പഠിത്തവും ഒന്നും ഇവിടെയുള്ളവർക്ക് പറഞ്ഞിട്ടുള്ളതല്ല..."

അത് കേട്ടപ്പോൾ യുവാവിന് എന്തോ പോലെ തോന്നി. പക്ഷേ അയാൾ കൂടുതൽ ഒന്നും ചോദിച്ചില്ല. ചായ വേഗം കുടിച്ച് പേഴ്സിൽ നിന്നും പണമെടുത്ത് നൽകി.

"ഏത് വഴിയാണ് പോകേണ്ടത്?"
കടക്കാരൻ ഒരു മൺപാതയിലേക്ക് ചൂണ്ടി പറഞ്ഞു.
"ആ വഴി നേരെ പോയി ഇടത്തേക്ക് തിരിഞ്ഞാൽ വലിയൊരു കയറ്റം കാണാം. അതിന്റെ മുകളിൽ ചെല്ലുമ്പോൾ ഒരു തേക്കാത്ത വീട് കാണാം... അതാണ് ബാലുവിന്റെ വീട്. കുറച്ച് അധികം ദൂരമുണ്ട്."

"ശെരി ചേട്ടാ..." അയാൾ നടക്കാൻ തുടങ്ങി.

ചായക്കടയിലും വഴിയിലും നിൽക്കുന്ന എല്ലാവരും തന്നെ എന്തോ അന്യഗ്രഹജീവിയെ കാണുന്നത് പോലെ നോക്കുന്നത് കണ്ടപ്പോൾ അയാൾക്ക് തോന്നി, 
ഇവിടെ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ട്. ഇത് വെറുമൊരു നാടല്ല. നിഗൂഢതകൾ പലതും എവിടെയൊക്കെയോ ഒളിഞ്ഞിരിപ്പുണ്ട്.
അയാൾ നടന്ന് ആ കയറ്റത്തിന് മുകളിൽ എത്തിയപ്പോൾ മേലേക്ക് നോക്കി. 

ആകാശമല്ല, മറിച്ച് അങ്ങ് ദൂരെ ആകാശത്തോളം മുട്ടിനിൽക്കുന്ന വസന്തഗിരി കാടാണ് തലയുയർത്തി നിൽക്കുന്നത്. കാറ്റ് വീശുന്നുണ്ടായിരുന്നു, ആ കാറ്റിന് പോലും ഒരു ചോരയുടെ ഗന്ധമുണ്ടോ?
അയാൾ ബാലുവിന്റെ വീട് ലക്ഷ്യമാക്കി നടന്നു…


തുടരും….


🖋️മണക്കാടൻ

Comments

Post a Comment

Popular posts from this blog

ആരണ്യകം. ഭാഗം 3

ആരണ്യകം. ഭാഗം 1